ചേറ്റുവയിൽ ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുന്ന രണ്ടു പേർ രാസലഹരിയുമായി പോലീസ് പിടിയിൽ.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്ന് രാസലഹരിയായ എം.ഡി.എം.എ യുമായി രണ്ടു പേരെ പിടികൂടിയത്. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30) , ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരാണ് പിടിയിലായത്.ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തിൽ നിന്നും കണ്ടെടുത്തു . ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പോലീസിന്റെ പരിശോധനകളിൽ നിന്നും ഒഴിവാവും എന്ന വ്യക്തമായ അറിവോടും കൂടിയാണ് ഇവർ രാസലഹരി വിപണനം നടത്തിവന്നിരുന്നതെന്നും, രാസലഹരി മയക്കുമരുന്ന് വിതരണ മേഖലയിൽ ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം റൂറൽ ഡി.സി.ബി ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി
വി. കെ രാജു, എന്നിവരുടെ നേത്യത്വത്തിൽ വാടാനപ്പിളളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ സി.ആർ പ്രദീപ്, എസ് ഐ മാരായ ജയരാജ്, മുഹമ്മദ് റാഫി , സീനിയർ സി.പി.ഒ മാരായ കെ.സി.ബിജു, സുരേഖ് ,ജിനേഷ്, അരുൺ, ഷിജു, സി.പി.ഒ നിഷാന്ത് എ.ബി, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.
ആംബുലൻസിൽ രാസലഹരി:എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി

- Related Articles
- Latest News
No Comment.