കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി റിമാന്റിൽ.
കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നിങ്ങനെ വിളിക്കുന്ന ഷനിൽ 46 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.കരൂപടന്ന പള്ളിനട സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയത്. കടം ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപയ്ക്ക് 16000 രൂപ പലിശ കുറച്ചശേഷം 184000 രൂപയാണ് വീട്ടുമ്മയ്ക്ക് ലഭിച്ചിരുന്നത്, പരാതിക്കാരിയുടെയും മകളുടെയും പാസ്പോർട്ടും, ചെക്ക് ലീഫുമാണ് ഈടായി നൽകിയത്. ഇതിനുശേഷം പല തവണയായി 164000/- (ഒരു ലക്ഷത്തി അറുപത്തി നാലായിരം രൂപ) ഷനിലിന് തിരികെ കൊടുത്ത ശേഷം വീട്ടമ്മ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ രണ്ട് പേരുടെയും പാസ്പോർട്ടും തിരികെ കൊടുക്കില്ലായെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പരാതി. ഇതേ തുടർന്നാണ് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷനിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ 2007 ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, സേവ്യർ.കെ.എ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ ഉമേഷ്.കെ.വി എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്