ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പിടിയിലായ ലിവിയാ ജോസിനെ വിശദമായി ചോദ്യംചെയ്യാൻ പോലീസ് നൽകിയ കസ്റ്റഡിയപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേരത്തേ അറസ്റ്റിലായ സുഹൃത്ത് നാരായണദാസിനെയും കസ്റ്റഡിയിൽ വാങ്ങി ലിവിയയ്ക്കൊപ്പം ചോദ്യംചെയ്യും.
വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ലിവിയാ പോലീസിന്റെ പ്രാഥമികചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഷീലാ തനിക്കെതിരേ അപവാദം പറഞ്ഞതിന്റെ വിരോധത്താലാണ് കേസിൽ കുടുക്കിയതെന്നും ലിവിയ മൊഴി നൽകിയിരുന്നു. ഷീലാ സണ്ണിയെ ലഹരിക്കേസിൽ കുടുക്കാൻ സ്കൂട്ടറിലും ബാഗിലും വെച്ച ലഹരിസ്റ്റാമ്പ് വാങ്ങിയത് ലിവിയയാണെന്നാണ് നാരായണദാസ് മൊഴി നൽകിയിരുന്നത്. അതേസമയം, ഷീലയുടെ സ്കൂട്ടറിലും ബാഗിലും ലഹരി വസ്തു ഒളിപ്പിച്ചുവെച്ചതായി എക്സൈസിനെ വിവരമറിയിച്ചത് നാരായണദാസാണ്. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയും കാരണവും കണ്ടെത്താനാണ് പോലീസ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. 2023 ഫെബ്രുവരി 27-നാണ് വ്യാജലഹരിക്കേസിൽ ഷീലാ സണ്ണി അറസ്റ്റിലായത്. 72 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് മോചിതയായത്. രാസപരിശോധനയിൽ വ്യാജസ്റ്റാമ്പാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസിൽനിന്ന് ഒഴിവാക്കപ്പെട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ഷീലയുടെ ഹർജിയിലാണ് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം മാർച്ച് ആദ്യമാണ് കേസന്വേഷണം ഏറ്റെടുത്തത്.മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് എസ്ഐ എബിൻ, അഴീക്കോട് കോസ്റ്റൽ എസ്ഐ സജി വർഗീസ്, ചാലക്കുടി എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ്‌സിപിഒ മിഥുൻ ആർ. കൃഷ്ണ, എസ്ഐ ലാൽസൻ, കൊടുങ്ങല്ലൂർ എസ്ഐ ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, എസ്‌സിപിഒ വിനോദ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.